2012, മാർച്ച് 9, വെള്ളിയാഴ്‌ച

വട്ടം


എന്‍റെ ബാല്യം 
ഒരു വട്ടത്തിനുള്ളിലായിരുന്നു..
ഏട്ടന്മാരിലാരോ 
മുറ്റത്തെ പൂഴിമണ്ണില്‍ വരച്ച 
വെറുമൊരു ചെറുവട്ടത്തിനുള്ളില്‍..

ലക്ഷ്മണരേഖയ്ക്കുള്ളിലെ സീതക്കുട്ടിയെന്ന്
അച്ഛന്‍ കളിയാക്കിച്ചിരിച്ച്ചു 
മാരീചനാരെന്നരിയാഞ്ഞിട്ടും
വട്ടത്തിനു പുറത്തിറങ്ങാനാകാതെ
കുന്തിച്ചിരുന്നു കരഞ്ഞു 
ആ അഞ്ചുവയസ്സുകാരി !
ഞാനെന്ന പേടിക്കാരി !!

വെറുമൊരു വട്ടം മാത്രമാണതെന്നും
പുറത്തിറങ്ങി  നടക്കെന്നും  
ആവോളം  പറഞ്ഞു, അമ്മ 
കൈ  പിടിക്കാനേന്തി,  ചേച്ചിമാര്‍ 

പക്ഷെ,
പുറത്തിറങ്ങാന്‍  തുനിഞ്ഞ  
കുഞ്ഞുകാല്‍ 
വിറപൂണ്ട്...
'ഇല്ലമ്മേ, ആരെങ്കിലും മായ്ക്കണേ, ഈ വട്ടം....'
അച്ഛന്‍റെ ഈര്‍ഷ്യ പാഴ്വാക്കായി..
അമ്മുമ്മ മെല്ലെ പിറുപിറുത്തു 
'എന്തു വിഡ് ഡിയാണിക്കുട്ടി!!'
ഒടുവില്‍ ആരോ മായ്ച് 
ഇല്ലാതായ വട്ടത്തിലേക്കു തിരിഞ്ഞുനോക്കി 
നിന്നു കിതച്ചു ഞാന്‍ "ഹാവൂ....!"

കളി മതിയാക്കി  കാണികള്‍ പിരിഞ്ഞു
കളിയില്‍ രസംപൂണ്ട ഏട്ടന്മാര്‍ 
പിന്നെയും പിന്നെയും  
വട്ടങ്ങള്‍ തീര്‍ത്തു
ചുറ്റിലും മുതിരും വരെ..

വട്ടങ്ങള്‍ കാണുമ്പോള്‍ 
ഏട്ടനെ കാണുമ്പോള്‍ 
ഓടിയോളിച്ചോരാ ബാല്യം 
മറഞ്ഞേ പോയ്‌..

മുതിര്‍ന്നു ഞാന്‍ (?) എങ്കിലും 
ആരോ വരച്ചൊരദ്ര്ശ്യമാം ആ വട്ടം 
അങ്ങനെ തന്നെയെന്‍ ചുറ്റിലും
മായാതെ ആരാലും മായ്ക്കാതെ 
ഇന്നും അശാന്തിയായ്‌...

എനിക്ക് ശ്വാസം മുട്ടുന്നു..!
ഒന്നീ വട്ടം മായ്ക്കുമോ?
സ്വതന്ത്രയാക്കുമോ, ആരെങ്കിലും?
പുറത്തിറങ്ങണം, 
ഇല്ലാവട്ടത്തെ തിരിഞ്ഞു നോക്കി 
കിതയ്ക്കണം,
എനിക്ക്, മതിയാവോളം..! 


3 അഭിപ്രായങ്ങൾ:

  1. ഇങ്ങനേയുള്ള വട്ടത്തിനകത്ത് നമ്മെയാക്കുന്നത് അവർക്ക് നമ്മോടുള്ള കരുതലും സ്നേഹവുമല്ലേ ? ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. ഒരു സൂഫി വര്യന്റെ അടുത്ത് ശിഷ്യനാവാന്‍ ഒരാള്‍ വന്നു. സൂഫി അയാളോട് പിന്‍വാങ്ങാന്‍ പറഞ്ഞു, കാരണം നല്ല പരീക്ഷണങ്ങള്‍ കൊടുത്തിട്ടേ അയാള്‍ ശിഷ്യന്മാരെ സ്വീകരിക്കാറുള്ളൂ.
    വന്നവന്‍ തിരിച്ചു പോയില്ല.എന്ത് നേരിട്ടാലും ശിഷ്യനാവാന്‍ തീരുമാനിച്ചു. സൂഫി അദ്ദേഹത്തെ ചെറിയ ഒരു ജനവാതില് മാത്രമുള്ള ഒരു മുറിയിലാക്കി വാതിലടച്ചു .ജനവാതിലിന്റെ പുറത്തേക്കു നോക്കിയാല്‍ ആലയില്‍ കെട്ടിയ ഒരു പോത്തിനെ മാത്രമേ കാണൂ. ഒരു നിര്‍ദ്ദേശം കൂടി സൂഫി ശിഷ്യന് കൊടുത്തു. ജനാലയില്‍ കൂടി പുറത്തേക്കു നോക്കി പോത്ത്,പോത്ത് എന്നുള്ള മന്ത്രം ചൊല്ലാന്‍ കല്പിച്ചു.
    ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി.ഇതിന്നിടക്ക് ഭക്ഷണം കൊടുക്കാനല്ലാതെ വാതില്‍ തുറന്നിട്ടില്ല.
    കുറെ നാളുകള്‍ക്കു ശേഷം സൂഫി വാതില്‍ തുറന്നു ശിഷ്യനെ വിളിച്ചു..മോനെ പുറത്തേക്കു വാ..
    ശിഷ്യന്‍ പറഞ്ഞു " അയ്യോ എന്റെ കൊമ്പുകള്‍ വാതിലില്‍ തടയുമല്ലോ" .....................................
    (പോത്തിനെ മാത്രം കണ്ടു മന്ത്രം ചൊല്ലിയ ശിഷ്യന് മുറി തുറന്നിട്ടും പോത്തിന്റെ അവസ്ഥയില്‍ നിന്നും മാറാന്‍ കഴിഞ്ഞില്ല ............."ഫൈസല്ക വ്രത്തം മായിച്ചു സ്വതന്ത്രമാക്കിയിട്ടും അതിനിയും ഉള്‍കൊണ്ടിട്ടില്ല അല്ലെ?)

    അഭിനന്ദനങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ
  3. എല്ലാവര്ക്കും ചുറ്റില്‍ ഇത്തരത്തിലുള്ള വട്ടങ്ങള്‍ ഉണ്ട്. ചിലര്‍ അതെല്ലാം സ്വയം മായ്ക്കുന്നു ചിലര്‍ മായ്ക്കാനായി ആരെങ്കിലും വരുമെന്ന് കരുതി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ